പാലക്കാട്: അതിജീവിച്ചത് തോല്‍വികള്‍ തുടര്‍ക്കഥയായ നാളുകളെ. സ്വന്തമാക്കിയത് മൂന്നുകോടിരൂപ വാര്‍ഷിക വിറ്റുവരവുള്ള വ്യവസായസ്ഥാപനത്തെ. നാലുസംസ്ഥാനങ്ങളില്‍ വിപണനം. അഞ്ച് വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി. പത്താംക്ലാസ് കടമ്പ കടന്നില്ലെങ്കിലും ജീവിതത്തിന്റെ സര്‍വകലാശാലയില്‍ പാലക്കാട്ടുകാരി അര്‍സാദിന് ഒന്നാംറാങ്കു തന്നെ.

കൂലിപ്പണിക്കാരായ ഉമ്മയും ബാപ്പയും. ഇളയവരായ ഏഴുപേരുടെ കാര്യംനോക്കി, പാടത്ത് പണിയും കഴിഞ്ഞാണ് അര്‍സാദിന് പഠിക്കാന്‍ സമയംകിട്ടുക. ഇംഗ്ലീഷില്‍ അഞ്ചുമാര്‍ക്കിന്റെ കുറവില്‍ പത്താംക്ലാസ് പരീക്ഷയില്‍ തോറ്റു. അവിടെ പഠിപ്പുതീര്‍ന്നു. ജീവിക്കാന്‍വേണ്ടി ഒരു തൊഴില്‍ തുടങ്ങിയപ്പോള്‍ നഷ്ടക്കണക്കുകള്‍ പിന്നെയും തോല്‍പിച്ചു.